**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Saturday, August 11, 2012

പുരകത്തുമ്പോള്‍ വാഴ വെട്ടരുത്......


ഉദ്യോഗസ്ഥര്‍ പൊതുമുതല്‍ മോഷ്ടിക്കുന്നതില്‍ തെറ്റില്ല.UP പൊതുമരാമത്ത്‌ മന്ത്രി ശിവപാല്‍ സിംഗ് യാദവ്‌………..???????????????

  നമ്മുടെ ജനാധിപത്യത്തിന്‍റെ ശോചനീയാവസ്തയെക്കുറിച്ചുള്ള തെളിവുകള്‍ക്ക് അവസാനത്തെ ആണിയും അടിച്ചുകൊണ്ടുള്ള വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു.അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും; സ്വയം കയ്യിട്ടു വാരുകയും; എന്നാല്‍ ജനങ്ങളുടെ മുന്നില്‍ അഴിമതി വിരുദ്ധ പ്രസംഗം നടത്തുകയുമായിരുന്നു ഇതുവരെയുള്ള പരമ്പരാഗത രാഷ്ട്രീയ ശൈലി.എന്നാല്‍ അതുമാറി പരസ്യമായിതന്നെ വേലി വിളവു തിന്നല്‍ തുടങ്ങിയിരിക്കുന്നു.ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രി തന്നെ തന്‍റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍മ്മരോട് പൊതുമുതല്‍ മോഷ്ടിക്കാന്‍ ആഹ്വാനം ചെയ്യുന്നു.ഒരു ഡിമാണ്ട് മാത്രം പിടിക്കപ്പെടരുത്.രാജ്യം മുഴുവന്‍ അഴിമതിയില്‍ മുങ്ങി ക്കുളിച്ച് നില്‍ക്കുന്ന ഈ സമയത്ത് അതിനെതിരെ പ്രതികരിക്കേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി തന്നെ അഴിമതിയെ അവകാശമായി പ്രഖ്യാപിക്കുന്നു.എത്ര ദയനീയമായ കാഴ്ചയാണിത്‌.നമ്മുടെ രാജ്യത്ത്‌ മാത്രമേ ഇങ്ങനെ സംഭവിക്കു...

     ദാരിദ്ര്യത്തില്‍നിന്നു ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുമ്പോഴും കള്ളകണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണന്നു പ്രധാനമന്ത്രി പറയുന്നു.രാജ്യത്തെ അതിസമ്പന്നന്മാരായ വ്യവസായഭീമന്മ്മാരുടെ ലാഭകണക്കുകളെ രാജ്യത്തിന്‍റെ മൊത്തവരുമാനത്തില്‍പ്പെടുത്തി അത് ആളോഹരി വരുമാനമാക്കി പെരുപ്പിച്ചുകാണിക്കുന്ന മന്‍മോഹന്‍ മാജിക്‌ അല്ല യാഥാര്‍ത്ഥ്യം എന്ന് മനസിലാക്കാന്‍ കണ്ണ് തുറന്നുപിടിച്ചാല്‍ മാത്രം മതി.നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസെഷന്‍റെ 68- മത് സര്‍വേ പ്രകാരം                122  കോടി ജനങ്ങളില്‍ 12 കൊടിയും ഒരു ദിവസം തള്ളി നീക്കുന്നത് 17 രൂപ കൊണ്ടാണ്.ഗ്രാമീണ ജനസംഖ്യയുടെ പകുതിക്കും ഒരു മാസത്തെ ചിലവിനുള്ളത് 1030രൂപയാണ്. (പ്രതിദിനം32 രൂപ).70ശതമാനം നഗരവാസികള്‍ക്കും നിത്യവൃത്തി കഴിക്കാന്‍ കൈമുതല്‍ 43രൂപ. ജിവിതചിലവുകള്‍ഗ്രാമങ്ങളില്‍ മുന്‍വര്‍ഷങ്ങളെക്കളും 12ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു.നഗരങ്ങളിലാകട്ടെ 17 ശതമാനത്തിലധികമാണ് വര്‍ദ്ധനവ്. 28 രൂപയുണ്ടങ്കില്‍ നഗരങ്ങളിലും,22 രൂപയുണ്ടങ്കില്‍ ഗ്രാമങ്ങളിലും കഴിച്ചു കൂട്ടാം എന്നാണ് നമ്മുടെ ആസുത്രണ കമ്മിഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞത്‌. ആ കണക്കുകള്‍ പ്രകാരം പിച്ചക്കാരന്‍ വരെ മുതലാളി എന്ന് വിളിക്കപ്പെടും.അങ്ങനെയാണ് മന്‍മോഹന്‍ ഇന്ത്യയെ കുതിപ്പിക്കുന്നത്. ജിവിത ചിലവ്‌ വര്‍ധനയുംകൂടി കണക്കാക്കിയാല്‍ അതിനെയും കടത്തി വെട്ടുന്ന ദാരിദ്ര്യരേഖകണക്കുകളാണ് പുറത്ത്‌ വന്നിരിക്കുന്നത്.

   രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് ഏറെ താഴേക്ക്‌ പോയിയെന്നു സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്.സാമ്പത്തിക രംഗത്ത്‌ ഇന്ത്യകുതിക്കുന്നു,ഇന്ത്യ ലോകത്തെ നിര്‍ണ്ണായക ശക്തി എന്നൊക്കെ സര്‍ക്കാര്‍ തന്നെ പരസ്യം ചെയ്യുന്നു.ഇരുട്ട്കൊണ്ട് ഓട്ടയടയ്ക്കാന്‍ പറ്റുമോ. എന്താണ് പരമാര്‍ത്ഥം.എവിടെയാണ് ഇന്ത്യയുടെ കുതിപ്പ്‌.??ജനസംഖ്യ രംഗത്തും, അഴിമതിയുടെ കാര്യത്തിലും മാത്രമാണ് കുതിപ്പ്‌.ജനസംഖ്യയില്‍ ചൈനയെയും പിന്നിലാക്കി.അഴിമതിയുടെ കാര്യത്തില്‍ ഓരോ വര്‍ഷവും പ്രകടമായ മുന്നേറ്റം കാണിക്കുന്നുണ്ട്. Transparency International's കണക്ക്പ്രകാരം നമ്മള്‍ഇപ്പോള്‍ അഴിമതിയില്‍ ലോകത്ത്‌ 95 സ്ഥാനമാണ് അലങ്കരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 40 ശതമാനവും കോഴ കൊടുത്താണ് തൊഴില്‍ നേടിയിരിക്കുന്നത്. നമ്മുടെ നേതാക്കളായി നമ്മെനയിക്കുന്നവരുടെ അവസ്ഥ എന്താണ്. പാര്‍ലമെന്റ്‌ MP മാരില്‍ 150 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. 543അംഗ സഭയില്‍ 300 ബില്ല്യണയര്‍മ്മാരും I80,മില്ല്യണയര്‍മ്മാരും ഉണ്ട്. ഇവരൊക്കെയാണ് ദരിദ്രനാരായണന്‍മ്മാരെ പ്രതിനിധികരിച്ച് നാട് ഭരിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ 206 MP മാരില് 138  പേരും അഴിമതിആരോപണം നേരിടുന്നവര്ആണ്.

  അറുപതു ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഒരു ജനതയെ നന്നാക്കാന്‍ ശ്രമിക്കുന്നവരുടെ ആത്മാര്‍ത്ഥത അറിയാന്‍ അവര്‍ മുക്കിയ കോടികള്‍ നോക്കിയാല്‍ മതി. 2Gസ്പെക്ട്രം കേസ്,കോമണ്‍ വെല്‍ത്ത് ഗയിംസ് അഴിമതി കേസ്,ആദര്‍ശ്‌ ഫ്ലാറ്റ് അഴിമതി.ഖനി കുംഭകോണം തുടങ്ങിയവയില്‍ നമ്മുടെ നേതാക്കള്‍ മുക്കിയ തുക മാത്രംമതി;ഇവിടുത്തെ ദാരിദ്ര്യം തുടച്ചുനീക്കാന്‍. ഉദ്യോഗസ്ഥവൃന്ദം നടത്തുന്ന അഴിമതിയും വ്യത്യസ്തമല്ല. Transparency International-ന്‍റെ കണക്ക് പ്രകാരം റോഡു മുഖേനെയുള്ള ചരക്ക് നീക്കത്തില്‍ ട്രക്ക്മേഖലയില്‍ മാത്രം 22,200 കോടിയുടെ അഴിമതി നടക്കുന്നു. പോലിസ്‌,എക്സ്സൈസ്‌,ഫോരെസ്റ്റ്‌,സെയില്‍ ടാക്സ്‌,എല്ലാവരും ഇതിന്‍റെ വീതം പറ്റുന്നു.സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വകയിരുത്തുന്ന തുകയുടെ നാല്പതു ശതമാനം പോലും വിനയോഗിക്കാന്‍ കഴിയുന്നില്ല. അത്രയ്ക്ക്    പതുക്കെയാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ആരോഗ്യ മേഖലയില്‍ 27,700 കോടി രൂപ അനുവദിച്ച് നടപ്പാക്കിയ( National Rural Health Mission) ദേശിയ ഗ്രാമിണ ആരോഗ്യ പദ്ധതിയില്‍ 10,000 കോടിരൂപയുടെ അഴിമതിയാണ് നടന്നത്.ഉദ്യോഗസ്ഥഅഴിമതി ഏറ്റവും കൂടുതല് നടക്കുന്ന മറ്റൊരു രംഗമാണ് വാഹനലൈസന്‍സ് മേഖല. കൈക്കുലി കൊടുക്കാതെ ബന്ധപ്പെട്ട ഒരു രേഖയും ലഭിക്കില്ല. എണ്‍പത്‌ശതമാനം ലൈസന്‍സും കിട്ടുന്നത് കൈക്കൂലിയുടെ അടിസ്ഥാനത്തിലാണ്.

    Global_Financial_Integrity യുടെകണക്ക് പ്രകാരം 60 വര്‍ഷംകൊണ്ട് കള്ളപ്പണത്തിന്‍റെ വിപണിഇടപെടല്‍ മൂലം ഇന്ത്യക്ക് 462 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ഇത് വര്‍ഷംതോറും ഇത് 8 ബില്യണ്‍ ഡോളര്‍  എന്ന കണക്കില്‍ കൂടുന്നു. 2010-ലെ കണക്ക്പ്രകാരം  1456 ബില്ല്യണ്‍ ഡോളറിന്‍റെ കള്ളപ്പണ നിക്ഷേപം ഇന്ത്യാക്കാരുടെതായിട്ടു സ്വിസ്സ്ബാങ്കുകളില്‍ ഉണ്ട്. ജനങ്ങളെ കൊള്ളയടിച്ചു കടത്തിക്കൊണ്ടുപോയ പണം തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിനു ഒരു താത്പര്യവുമില്ല എന്നതില്‍നിന്നും അതിന്‍റെ ഉടമകളെപ്പറ്റി നമുക്ക് പറയാതെ തന്നെ ഊഹിക്കാം. ഭരണം എന്നത് മോഷണത്തിനുള്ള എളുപ്പവഴിയായി മാറിയിരിക്കുന്നു.എന്നെ ജയ്പ്പിച്ചാല്‍ ഞാന്‍ മോഷണം; കുറ്റം അല്ലാതെ ആക്കും എന്ന തിരഞ്ഞെടുപ്പു വാഗ്ദാനവും നമുക്ക് പ്രതിക്ഷിക്കാം.....

   ഉദ്യോഗസ്ഥരും രാഷ്ട്രിയക്കാരും കൂടി പൊതുഖജനാവ്‌ കട്ടുമുടിക്കുന്ന അടുത്ത അഴിമതിയുടെ മണം കേരളത്തില്‍നിന്ന് തന്നെ വീശാന്‍ തുടങ്ങിയിട്ടുണ്ട്.ബി.ഒ.ടി (BOT:build,operate,transfer) എന്ന പുതിയ ഒരു  പദ്ധിതിയിലൂടെയാണിത്‌. ഇതിന്‍പ്രകാരം കേരളത്തിലെനാഷണല്‍ ഹൈവേ കളെ സ്വകാര്യപങ്കാളിത്തത്തോടെ നാലുവരിപാതയാക്കാനുള്ള ഒരു സംരംഭമാണിത്.റോഡ്‌ നിര്‍മ്മാണത്തിന് ആവശ്യമായ തുക സ്വകാര്യകമ്പനി മുടക്കും.മുടക്കിയ തുക തിരിച്ചുകിട്ടുന്നത് വരെ റോഡിനുചുങ്കംപിരിക്കാന്‍ കമ്പനിക്ക്‌ സര്‍ക്കാര്‍ അനുമതികൊടുക്കുന്നു. അതിനു ശേഷം റോഡ്‌ സര്‍ക്കാരിനു ലഭിക്കുന്നു. ഒറ്റ നോട്ടത്തില്‍ ജനോപകാരപ്രദമായ പദ്ധിതിയാണിത്‌. ഒരു നല്ല നാഷണല്‍ഹൈവേ; കേരളത്തെ സംബന്ധിച്ച് നല്ല ഒരു തുടക്കമാണ്.എന്നാല്‍ ജനകീയമായ പദ്ധതികള്‍ തുടങ്ങി അതിലുടെ ജനങ്ങളുടെ നാവടക്കി അഴിമതികാണിക്കുന്ന പുതിയ രീതിയാണ്‌ ഇതില്‍ പ്രയോഗിച്ചിരിക്കുന്നത്.ആവശ്യമായിവരുന്ന തുകയുടെ നാലും അഞ്ചും ഇരട്ടി പണം ജോലിയ്ക്ക് ആവശ്യമാണന്നു കാണിച്ച് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങുന്നു .പദ്ധതിയില്‍ പറഞ്ഞ പ്രകാരം സര്‍ക്കാര്‍വിഹിതമായി കൊടുക്കുന്ന ഗ്രാന്‍ഡ് തുക കൊണ്ട് പണിപൂര്‍ത്തിയാക്കുക ഇതാണ്തട്ടിപ്പ്‌. കേരളത്തിലെ നാലുവരിപ്പാത നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒരു കിലോമീറ്ററിനു നാല് കോടി മാത്രമാണ്ചെലവ്എന്നിരിക്കെ. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള പ്രൈവറ്റ് കമ്പനിക്ക് റോഡ്‌ നിര്‍മ്മിക്കാന്‍ അനുമതി കൊടുത്തിരിക്കുന്ന തുക കിലോമീറ്ററിനു ഇരുപത്തിനാല് കോടിയാണ്.സര്‍ക്കാരിനു നിര്‍മ്മാണ ചിലവ് നാല് കോടിരൂപ,സ്വാകാര്യകമ്പനിക്ക് ഇരുപത്തിനാല് കോടി.എന്തുകൊണ്ട് ഈ പദ്ധതി സര്‍ക്കാരിനു നടത്തിക്കൂടാ??. ചിലവ് പ്രതിക്ഷിക്കുന്നതുകയായ 682-കോടി രൂപയില്‍ 264.60 കോടി രൂപയും സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ എന്നാ രീതിയില്‍ സൌജന്യമായി പണിതുടങ്ങുന്നതിനു മുന്‍പേ കമ്പനിക്ക്‌ കൊടുക്കുന്നു.ബാക്കിവരുന്ന തുകയാണ് കമ്പനി മുടക്കും എന്ന് അവകാശപ്പെടുന്നത്.ഫലത്തില്‍ ഗ്രാന്‍ഡ്‌ തുകകൊണ്ട് പണി പൂര്‍ത്തിയാക്കി,വര്‍ഷങ്ങളോളം പിരിക്കാവുന്ന ചുങ്കം ആണ്; കമ്പനിയുടെ ലക്ഷ്യം. ഈ അഴിമതിക്ക്ചുക്കാന്‍ പിടിക്കുന്നത് നമ്മള്‍ ജയിപ്പിച്ച ജന പ്രതിനിധികള്‍ തന്നെയാണെന്നതാണ് സങ്കടകരമായ വസ്തുത...ഇങ്ങനെ എല്ലാ വികസന പദ്ധതികളും അഴിമതിയില്‍ മുങ്ങി നില്ക്കുമ്പോഴാണ്; ഉദ്യോഗസ്ഥരെ നിങ്ങള്‍ മോഷ്ടിച്ചോളൂ അതില്‍ തെറ്റില്ല എന്ന് മന്ത്രി തന്നെ ആഹ്വാനംചെയ്തിരിക്കുന്നത്.സംഗതി ഉത്തര്‍പ്രദേശിലാണ് എന്നതല്ല പറഞ്ഞയാള്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരുമന്ത്രിയാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്.......


പിന്മൊഴി:ആദ്യത്തെ കുഞ്ഞിന്‍റെ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ വിറ്റു...
ഏഴായിരം കോടി മുടക്കി ദരിദ്രര്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുക്കുന്ന പദ്ധതി പരിഗണനയില്‍.....

No comments:

Post a Comment