**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, August 29, 2012

മാണിസാറിന്‍റെ സത്യാന്വേഷണ വെളിപ്പെടുത്തലുകള്‍........

      

  സീറോവോള്‍ട്ട് ബള്‍ബുകളെ ആയിരംവോള്‍ട്ട് ബള്‍ബുകള്‍ ആക്കാന്‍ പരസ്യങ്ങള്‍ക്ക് പലപ്പോഴും കഴിയാറുണ്ട്. മങ്ങിയ പ്രകാശമാണെങ്കില്‍പോലും ആയിരം സൂര്യചന്ദ്രന്മാരുടെ ശോഭയാണെന്നു പറഞ്ഞു ഫലിപ്പിക്കാറുമുണ്ട്. ജനം ഒരുവേള ഇതങ്ങു വിശ്വസിച്ചുവെന്നുമിരിക്കും കാരണം മറ്റൊന്നുമല്ല മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍രാജാവ് അത്രതന്നെ. ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഉപയോഗം കൊണ്ട് തട്ടിപ്പ്‌തിരിച്ചറിയാം എന്നാല്‍ വാഗ്ദാനങ്ങളിലേയും പ്രസ്താവനകളിലേയും നുണകള്‍ തിരിച്ചറിയാന്‍ കുറച്ചുസമയമെടുക്കും.ഇത് മുതലെടുത്ത്‌കൊണ്ടാണ് രാഷ്ട്രിയക്കാര്‍ നുണകള്‍ പറയുന്നത്.അപ്പോഴത്തെ ആവേശത്തില്‍ ജനം കയ്യടിക്കും നുണയാണന്നു തിരിച്ചറിയുമ്പോഴേക്കും ജനം കാര്യം മറക്കും.എത്ര വലിയ നുണയനും വിശുദ്ധപശുക്കള്‍ ആകുന്നത് ഇങ്ങനെയാണ്...

 ബ്രിട്ടിഷുകാരില്‍നിന്ന് ഇന്ത്യ സ്വതന്ത്ര്യമായെങ്കിലും അവരുടെ മനസ്ഥിതിയില്‍ വല്യ മാറ്റമൊന്നും നാളിതുവരെ വന്നിട്ടില്ല.ഒരു രാജ്യമെന്ന നിലയില്‍ അവര്‍ ഇതുവരെ ഒരു കാര്യത്തിലും നമ്മളെ പ്രശംസിച്ചിട്ടില്ല മാത്രമല്ല കിട്ടിയ അവസരങ്ങളിലൊക്കെ കളിയാക്കിയിട്ടുമുണ്ട്. രാഷ്ട്രിയനയങ്ങളില്‍ എന്നും വിമര്‍ശിച്ചിട്ട്മാത്രമേയുള്ളൂ. അടുത്ത കാലത്ത്‌ നമ്മുടെ പ്രധാനമന്ത്രിയെ ബ്രിട്ടിഷ് പത്രമായ ‘ഇന്‍ഡിപെണ്ടന്റ്’ ഉപമിച്ചത് നായ്ക്കുട്ടിയോടാണ്. അങ്ങനെയിരിക്കെയാണ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെവരെ ചീത്ത വിളിക്കുന്ന ബ്രിട്ടിഷുകാര്‍ ഒരു കേരള മന്ത്രിയെ അതും; മാണി സാറിനെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വിളിച്ച് ആദരിക്കുന്നു എന്ന വാര്‍ത്ത കേട്ടത്‌. നെല്‍സന്‍ മണ്ടേലയെ പോലുള്ള വിശിഷ്ട വ്യക്തികളെ മാത്രം ആദരിക്കുന്ന ബ്രിട്ടിഷ്പാര്‍ലമെന്റ് ആഗോള മുതലാളിത്വത്തിന്‍റെ വക്താവായ മന്മോഹന്‍നെവരെ ഇതേവരെ പ്രശംസിച്ചിട്ടില്ല. എന്നാല്‍ കേരളമന്ത്രി കെ എം മാണിയെ ആദരിക്കുന്നു. മാത്രമല്ല അദേഹത്തിന്റെ ‘വിഖ്യാതമായ’ പുസ്തകം ‘അധ്വാനവര്‍ഗ സിദ്ധാന്തം’ അവതരിപ്പിക്കണമെന്നും  പറഞ്ഞിട്ടുണ്ടത്രേ. സായ്പ്പിനും മനം മാറ്റമോ???
 പാലാ മുതല്‍ കോട്ടയം വരെയുള്ള റോഡിന്‍റെ വശങ്ങളില്‍  അരകിലോമീറ്റര്‍ ഇടവിട്ട്‌, ബ്രിട്ടിഷ് പാര്‍ലമെന്റ്ന്‍റെ ആദരം ഏറ്റുവാങ്ങുന്ന മാണിസാറിന് അവിവാദ്യങ്ങള്‍ എന്ന്പരസ്യപ്പെടുത്തിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘നേരോടെ നിര്‍ഭയം’ മുതല്‍ ‘ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍’ വരെ അഭിമുഖങ്ങളും എട്ടു കോളം വാര്‍ത്തയും കൊടുത്ത് കേരളിയരെ ആവേശം കൊള്ളിച്ചു. ഒരു അഭിനന്ദനകത്ത് അയക്കാനുള്ള ആവേശത്തില്‍ അദേഹത്തിന്‍റെ മഹനീയകൃത്യങ്ങള്‍ ഒന്ന് ചികഞ്ഞുനോക്കിയപ്പോഴല്ലെ പണി പാളിയത്. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ പച്ച കള്ളമാണെന്നു മനസിലായി. സത്യം ഇങ്ങനെയാണ്.(തെറി വിളിക്കരുത്‌ പ്ലീസ്‌..)കോട്ടയംകാരായ കുറച്ച് ലണ്ടന്‍ അച്ചായന്‍മ്മാര്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. കേരള ബിസിനസ് ഫോറം എന്നാ പേരിലുള്ള ലണ്ടന്‍ മലയാളികളുടെ ഒരു സംഘടനയാണ്; മാണിക്ക് അവിടെ സ്വികരണം നല്‍കുന്നത്. പരിപാടി നടത്താന്‍വേണ്ടി; അവര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ഒരു ഹാള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. സാസ്കാരിക സംഘടനകള്‍ക്ക് പരിപാടികള്‍ നടത്താന്‍ ഇങ്ങനെ അവിടെ  ഹാള്‍ വാടകയ്ക്ക് കൊടുക്കുന്നതാണ്. ഒരു എംപി യുടെ ശുപാര്‍ശ വേണമെന്ന് മാത്രം. പഞ്ചാബ് സ്വദേശിയും എംപി യുമായ വീരേന്ദ്ര ശര്‍മ്മയാണ്,ഇവര്‍ക്ക് ഹാള്‍ കിട്ടാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ഒരു പരിപാടി ആയതിനാല്‍ എല്ലാ എംപി മാരെയും മറ്റു അംഗങ്ങളെയും പരിപാടിക്ക് ക്ഷണിക്കാറുണ്ട്. സമയമുള്ളവര്‍ പങ്കെടുക്കാറുമുണ്ട്.വിശിഷ്ടവ്യക്തികളുടെ എണ്ണം സംഘാടകരുടെ പിടിപോലെ കൂടിയും കുറഞ്ഞുമിരിക്കും.ഇതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഈ പരിപാടിക്കില്ല.ഒരു മലയാളിസംഘടന ലണ്ടനില്‍ നടത്തുന്ന പരിപാടിയില്‍ പ്രസംഗിക്കാന്‍ മാണിയെ വിളിക്കുന്നു.പരിപാടി നടത്താന്‍ അവര്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ഒരു ഹാള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നു.ഇതാണ് വസ്തുത. ഇതിനെയാണ്, ബ്രിട്ടിഷ് പാര്‍ലമെന്റ്ന്‍റെ ആദരം എന്ന വാര്‍ത്തയാക്കി മാറ്റിയത്‌. ഗിമിക്കുകള്‍ കാട്ടി ആളെക്കൂട്ടുന്നതില്‍ മാണിസാറിനുള്ള കഴിവ്‌മലയാളിക്ക് പണ്ടേ അറിയാവുന്നതാണ്.പക്ഷെ മാണിസാറിന്‍റെ നുണകള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളം എന്നത് പാലാ മാത്രാമല്ലല്ലോ മാണിസാറേ...........

  അങ്ങനെ കേരളത്തിന്‌ പുതിയൊരു സിദ്ധാന്തം കൂടി ലഭിച്ചിരിക്കുന്നു. അധ്വാനവര്‍ഗ്ഗ സിദ്ധാന്തം.2003-ലാണ് ഈ പുണ്യഗ്രന്ഥം രചിച്ചിരിക്കുന്നത്...കുടുംബങ്ങളിലുള്ള അച്ചാരുഭരണികള്‍ക്ക് മൂടിയായി ഉപയോഗിക്കാന്‍പാകത്തിലാണത്രേ ഈ ഗ്രന്ഥം രൂപകല്പന ചെയ്തിരിക്കുന്നത്. പുറത്തിറങ്ങിയ പാടെ മുഴുവന്‍ തീര്‍ന്നുപോയതിനാല്‍ എല്ലാ കേരള കോണ്‍ഗ്രസ്കാര്‍ക്ക് പോലും ഇത് കിട്ടിയിട്ടില്ല.പിന്നെങ്ങനെ മറ്റുള്ളവര്‍ക്ക്കിട്ടും. ലിമിറ്റഡ്‌ എഡിഷന്‍ ആയതിനാല്‍ പിന്നെയത് പ്രസിദ്ധികരിച്ചിട്ടുമില്ല. വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന പരിഗണിച്ചുകൊണ്ട് ഇഗ്ലീഷ്പതിപ്പ്‌ പുറത്തിറക്കുന്നുണ്ട്പോലും.സ്വന്തം പാര്‍ട്ടിക്കാര്‍ വായിക്കാന്‍ പാടില്ല എന്നതാണ് ലക്ഷ്യമെന്ന് മനസിലായി.പ്രസ്തുത പൊത്തകം വായിച്ച ചില കുബുദ്ധികള്‍ പറയുന്നത്.മൂലധനം ആണോ അധ്വാനവര്‍ഗ്ഗ സിദ്ധാന്തമാണോ കോപ്പിയടി എന്നുള്ള കാര്യം തിരിച്ചറിയാനേ പറ്റില്ല പോലും. അത്ര സൂഷ്മതയോടെയാണ്പോലും ഓരോ ഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. കൊള്ളാവുന്നയൊന്നായിരുന്നെങ്കില്‍ ബൈബിളിനൊപ്പം അതും വായിക്കണമെന്നു പള്ളിലച്ചന്മ്മാര്‍ അന്നെ ഇടയ ലേഖനം ഇറക്കിയേനെ.

  അധ്വാനവര്‍ഗ്ഗവുമായി പുലബന്ധം പോലുമില്ലാത്ത മാണി; അവരുടെ പ്രതിനിധിയായി സ്വയം ചമയുന്നത്; ക്രിസ്ത്യന്‍ വോട്ട്ബാങ്ക് കണ്ടു കൊണ്ടാണെന്ന്, ഇവിടെ ആര്‍ക്കാണറിയാത്തത്‌.(ക്ഷമിക്കണം രാഷ്ട്രീയം പറയുന്നതല്ല..) മറ്റു സാമുദായിക കക്ഷികള്‍ രാഷ്ട്രിയത്തിലൂടെ ജാതിമത താല്‍പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍, പിടിച്ചു നില്ക്കാന്‍ മാത്രം മതത്തെ കൂട്ടുപിടിക്കുകയെന്ന അവസരവാദപരമായ വാണിജ്യരാഷ്ട്രീയതന്ത്രം സമര്‍ത്ഥമായി പ്രയോഗത്തില്‍ വരത്തിയ ആളാണ് മാണി.വളരുംതോറും പിളരും,പിളരുംതോറും വളരും എന്നതില്‍ കവിഞ്ഞ് എന്ത് സിദ്ധാന്തമാണതിനുള്ളത്.അധ്വാനവര്‍ഗ്ഗ സമരത്തില്‍ കേരളകോണ്‍ഗ്രസിന്‍റെ പങ്ക് എന്താണെന്നു ഒരു പിടിയുമില്ല. അധരവ്യായാമവും വിഴുപ്പലക്കലുമല്ലാതെ എന്ത് അധ്വാനമാണിവര്‍ നടത്തികൊണ്ടിരിക്കുന്നത്.ഒരു പ്രാദേശിക ജനവിഭാഗത്തിനു ആനുകൂല്യങ്ങള്‍ വിളമ്പിയെന്നതിന്‍റെ കണക്കുകള്‍ പറയുന്നതും. മണ്ഡലം മറ്റാര്‍ക്കുംവിട്ടുകൊടുക്കാതെ അധികാരത്തില്‍ ഇരുന്നുതന്നെ മരിക്കണമെന്നു പറയുന്നതും മഹത്വികരണത്തിന്‍റെ ലക്ഷണമോന്നുമല്ല.

  കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പാലായിലും കോട്ടയത്തും മറ്റൊരു ഫ്ലക്സ്ബോര്‍ഡുകള്‍ നിരന്നിരുന്നു. മികച്ച പാര്‍ലമന്‍റെറിയനുള്ള അവാര്‍ഡ്നേടിയ മാണിപുത്രന്‍ ജോസ് കെ മാണിയെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു അത്. പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന സമയങ്ങളില്‍ മാത്രം വായ തുറന്നിട്ടുള്ള ഇദേഹത്തിന് അവാര്‍ഡോ....ആര് കൊടുത്തതാണത്,അന്വേഷണങ്ങള്‍ എത്തിനിന്നത് കോട്ടയത്ത്‌ ബ്ലേഡ്‌ബാങ്ക് നടത്തുന്ന ഒരു വ്യവസായിലാണ്. അദേഹം സംഘാടകനായുള്ള ഒരു തട്ടിമുട്ട് കമ്മിറ്റിയാണ് ഈ അവാര്‍ഡ്കൊടുത്തിരിക്കുന്നത്. കിട്ടുന്നേടത്തുന്നൊക്കെ അവാര്‍ഡ് വാങ്ങണം,അവാര്‍ഡ് കുറ്റികള്‍കൊണ്ട് ഷെല്‍ഫ്‌ നിറച്ചാല്‍;വീട്ടില്‍ ഇരിക്കുന്നകാലത്ത്‌ (അങ്ങനെയൊരു കാലം ഉണ്ടായാല്‍)കൊച്ചുമക്കളെ എണ്ണം പഠിപ്പിക്കാം.ഇത്ര വലിയ ഒരു പുളു പറഞ്ഞ് ഈ ഓണക്കാലത്ത് കേരളിയരെ പറ്റിച്ചതിനു മാണിസാറിനൊരു അവാര്‍ഡ് തരണമെന്നുണ്ട്, പക്ഷെ ഒരു പൂക്കളത്തിനുള്ള പൂക്കള്‍ വാങ്ങിയപ്പോഴേക്കും കീശ കാലിയായി,നല്ല ഓര്‍മ്മകള്‍ തന്ന മഹാബലിയെ മറക്കാന്‍ പറ്റുമോ?? അതുകൊണ്ട് ക്ഷമിക്കണം ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ .അതുകൊണ്ട് മാണിസാറേ...ഇനിയെങ്കിലും നുണപറയുമ്പോള്‍ പാലായിലുള്ള ഏതെങ്കിലും അന്തിപത്രം വഴിയോ, പ്രാദേശിക ചാനലുകള്‍ വഴിയോ പറയുക...കാരണം കേരളിയര്‍ എല്ലാവരും പാലാ പെറ്റ മക്കള്‍ അല്ല...................

 എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

No comments:

Post a Comment