**ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു സുന്ദരദിവസമാകട്ടെ.. **

Wednesday, January 16, 2013

തോല്‍ക്കാം തോല്‍ക്കാം തോറ്റുകൊണ്ടിരിക്കാം.......


  
  ഞാന്‍ ജയിച്ചേ നീ തോറ്റെ….. അല്ല. നീ തോറ്റെ ഞാന്‍ ജയിച്ചേ…. എന്നുള്ള പതിവ്‌ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ക്ക്‌ സമ്മാനിച്ചുകൊണ്ട് ജീവനക്കാരും സര്‍ക്കാരും തമ്മിലുള്ള സമരമെന്ന ടോം ആന്‍ഡ്‌ ജെറി കളി ഒരു അര്‍ദ്ധരാത്രിയില്‍ പൊതുജനം ഉറങ്ങിക്കിടന്നപ്പോള്‍ അവസാനിപ്പിച്ചു.ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ അര്‍ദ്ധരാത്രികള്‍ക്ക്  വലിയ സ്ഥാനമാണുള്ളത്. ദീര്‍ഘകാലമായുള്ള  വിദേശആധിപത്യത്തില്‍ നിന്ന് മോചനം നേടിയതും ഒരു അര്‍ദ്ധരാത്രിയിലാണ്.ലോകത്തിനു മുഴുവന്‍ അതുവെറുമൊരു രാത്രി മാത്രമായപ്പോള്‍ ഇന്ത്യക്കാര്‍ക്കത്  ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന രാത്രിയായി മാറി. പിന്നിട് കുറച്ചുകാലം അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ജനത സുഖമായി ഉറങ്ങി. ഈ അടുത്ത കാലത്ത് അര്‍ദ്ധരാത്രിയില്‍ വീണ്ടും ദുസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. രാവിലെ എഴുന്നേല്‍ക്കുമ്പോളാണ് കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്യമാണെന്നുള്ള കാര്യം മനസിലാവുന്നത്.പുതിയ യുഗത്തിനുപകരം ചില വേദനകള്‍ക്കാണ് തുടക്കം കുറിച്ചതെന്നുമാത്രം. ‘പോക്കറ്റ്‌ ചോര്‍ച്ച’ എന്ന ഒരു പ്രത്യേകയിനം ബാധയാണ് ഇപ്പോള്‍ അര്‍ധരാത്രികളില്‍ അഴിഞ്ഞാടുന്നത്.ഉറങ്ങാന്‍ കിടക്കുമ്പോളുള്ള വിലയല്ല ഉണരുമ്പോള്‍ കാണുന്നത്. അങ്ങനെ കീശയിലെപണം ചോര്‍ന്നു പോകുന്നു. പെട്രോള്‍ ഡീസല്‍ വിലകളാണ് ഇങ്ങനെ കൂടുന്നത്.രാജ്യത്തിന്‍റെ കാരണവര്‍ തന്നെയാണ് ഇക്കാര്യത്തില്‍ ഗുളികനായി അവതരിക്കുന്നത്. അങ്ങനെ അര്‍ദ്ധരാത്രികല്‍ എണ്ണവില കൂട്ടാനുള്ള കാളരാത്രികളായി അനുഭവപ്പെടാന്‍ തുടങ്ങി. ഇപ്പോളിതാ എല്ലാ മേഖലകളിലും അര്‍ദ്ധരാത്രി സ്വാധിനമുറപ്പിക്കുന കാഴ്ചയാണ് കാണുന്നത്. അര്‍ദ്ധരാത്രിയില്‍  സമരം പിന്‍വലിച്ചുകൊണ്ട്  2013 ലെ ആദ്യത്തെ അര്‍ദ്ധരാത്രിസംഭവം അരങ്ങേറിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് അവരും; അല്ല സര്‍ക്കാരിനാണ് കിട്ടിയതെന്ന് സര്‍ക്കാരും പറയുന്നു. ചുരുക്കത്തില്‍ സ്വാതന്ത്ര്യം പോയത് ജനങ്ങള്‍ക്കാണെന്നുമാത്രം. ആവശ്യങ്ങള്‍ നേടിയോയെന്നല്ല സമരംനടത്തിയോ എന്നതാണ് പ്രധാനം, ജനിക്കാന്‍ പോകുന്ന കുഞ്ഞിനു ജാതകമെഴുതണോ വേണ്ടയോ എന്ന കാര്യത്തില്‍ സമരംനടത്തിയിട്ട് ഇനി പേറുകഴിയട്ടെ എന്നിട്ടാകാം ബാക്കികര്യങ്ങള്‍ എന്ന രീതിയില്‍ രണ്ടുകൂട്ടരും തല്ക്കാലം പിന്മാറി.അതിനിടയില്‍ തള്ള ചത്തോന്നു നോക്കാന്‍ ആര്‍ക്കും സമയമില്ല.

 നിലവില്‍ തുടരുന്ന സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍ സമ്പ്രദായം നിറുത്തിയിട്ട്; ഈ ഏപ്രില്‍ മാസത്തോടെ കൊണ്ട്രിബ്യുട്ടറി സമ്പ്രദായം നിലവില്‍ വരത്താനുള്ള സര്‍ക്കാര്‍ നയത്തിനെതിരെയാണ് സമരം നടന്നത്.

 സര്‍ക്കാരിന്‍റെയും സമരക്കരുടെയും വാദങ്ങള്‍ പരിശോധിച്ചാല്‍ രണ്ടു വശങ്ങളിലും ന്യായവും അന്യായവും കാണാം. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുത്ത് സംസ്ഥാനവരുമാനത്തിന്‍റെ നല്ലൊരു പങ്കും തീരുന്നു വെന്നു സര്‍ക്കാര്‍ പറയുന്നു.അതിനുവേണ്ടി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന കണക്കുകള്‍ അതിശയോക്തിനിറഞ്ഞതാണെങ്കില്‍പ്പൊലും അതില്‍ കുറച്ചുകാര്യമുണ്ടെന്നു കാണാം.  എന്നാല്‍ ബദല്‍ സംവിധാനമായി സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള കൊണ്ട്രിബ്യുട്ടറി സമ്പ്രദായത്തിലും സുതാര്യമല്ലാത്ത ചില ഇടപാടുകള്‍ കാണാന്‍കഴിയും.ഇതില്‍ പറഞ്ഞിട്ടുള്ള പ്രകാരം പെന്‍ഷന്‍ ഫണ്ടിലേക്കുള്ള തുകയില്‍ പത്തു ശതമാനം ഉദ്യോഗസ്ഥനും പത്തു ശതമാനും സര്‍ക്കാരും അടയ്ക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.എന്നാല്‍ സര്‍ക്കാര്‍ വിഹിതം അടയ്ക്കുമെന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അടച്ചാല്‍ അടച്ചു അത്രതന്നെ. കാരണം  ഈ പെന്‍ഷന്‍ സമ്പ്രദായം നിലവിലുള്ള സംസ്ഥാനങ്ങളില്‍ സംസ്ഥാനവിഹിതം മുടങ്ങിതന്നെ കിടപ്പാണ്. അതുപോലെതന്നെ മിനിമംപെന്‍ഷന്‍ പറയുന്നുണ്ടെങ്കിലും  അത് എത്രയാണെന്ന് പറയാനും സര്‍ക്കാരിനു കഴിയുന്നില്ല. വേറൊരു പ്രധാന സംശയം; ഇങ്ങനെപിരിക്കുന്ന തുക നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടുള്ള സ്ഥാപനങ്ങളെ ചൊല്ലിയാണ്. ജീവനക്കാരന്‍റെയും സര്‍ക്കാരിന്‍റെയും വിഹിതമായ ശമ്പളത്തിന്‍റെ 20 ശതമാനം വരുന്ന തുക നിക്ഷേപിക്കാന്‍ ആറ് ഏജന്‍സികളെയാണ് പി.എഫ്.ആര്‍.ഡി.എ. തിരഞ്ഞെടുത്തിരിക്കുന്നത്.  എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഐ.ഡി.എഫ്.സി. പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ് മാനേജ്‌മെന്റ് കമ്പനി, കോട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് എന്നിവയാണ് ഈ ഏജന്‍സികള്‍. ഇതില്‍ പലതും സ്വകാര്യ കുത്തകകളാണെന്നുകാണാം.

       എന്തിനാണ് സര്‍ക്കാരിലേയ്ക്ക് വരേണ്ടപണം സ്വകാര്യകുത്തകകളിലെയ്ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നത്. പണം ട്രഷറിയില്‍ നിക്ഷേപിക്കണം എന്നതാണ് ജീവനക്കാരുടെ ആവശ്യം.അതിന് എന്താണ് തടസ്സം.ഇപ്പോഴത്തെ നിലയില്‍ അടയ്ക്കുന്നപണത്തിന് ഗുണകരമായുള്ള ഒരു തിരിച്ചുകിട്ടല്‍ ഗ്യാരണ്ടിനല്‍കാന്‍കഴിയുമെന്ന കാര്യത്തില്‍ സംശയമാണ്. കാരണം ഈ പണമെടുത്തു ഓഹിരി വിപണിയില്‍ നിക്ഷേപിക്കാനും പുതിയ നിയമത്തില്‍ കമ്പനികള്‍ക്ക് കഴിയും.അങ്ങനെ വരുമ്പോള്‍ വിപണിയുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് അനുസരിച്ചേ നിക്ഷേപം വളരുകയുള്ളൂ.ഒരുവേള നഷ്ടം സംഭവിച്ചാലും നിക്ഷേപകന്‍ സഹിക്കേണ്ടിവരും.എന്തിനാണ് ഇങ്ങനെയൊരു ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന ശമ്പളപണം വന്‍കിടസ്വകാര്യകുത്തകകളുടെ കയ്യില്‍ എത്തിക്കാനുള്ള ഈ പരിപാടി സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എന്തുമെച്ചമാണ് ഉണ്ടാക്കുന്നത്‌. എന്തുകൊണ്ടാണ് ഈ തുക സര്‍ക്കാര്‍; ട്രഷറിനിക്ഷേപമായി സ്വികരികാത്തത്. അങ്ങനെ ചെയ്താല്‍ ഈ ഇരുപതുശതമാനം അടവുതുക സര്‍ക്കാരിനു ഉപയോഗപ്രദമാവുകയല്ലേ ചെയ്യുന്നത്.നിക്ഷേപകന് തിരിച്ചുകിട്ടുമെന്ന ഗ്യാരണ്ടിയും ലഭിക്കുന്നു. അതിനുപകരം ഈ തുക സ്വകാര്യകമ്പനികളില്‍ നിക്ഷേപിക്കണമെന്ന് പറയുന്നത് സംശയംജനിപ്പിക്കുന്നു.ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത്തരം സ്വകാര്യകമ്പനികള്‍ നടത്തുന്ന ചൂഷണങ്ങളെക്കുറിച്ച് നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞു പല കമ്പനികളും ഉപഭോക്താക്കളെ വിഷമിപ്പിക്കുന്നു.സര്‍വീസില്‍നിന്നും പിരിയുന്ന വ്യക്തികളെസംബന്ധിച്ചിടത്തോളം സംഘടനയുടെപിന്ബലം പിന്നീട് ലഭിക്കുന്നില്ല; അതുകൊണ്ടുതന്നെ പെന്ഷനെ സംബന്ധിക്കുന്ന കേസുകള്‍  ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നു.ആരോഗ്യമുള്ള സര്‍വീസ്കാലം സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടു വാര്ധിക്യകാലത്ത് വരുമാനമില്ലാതെ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല.പെന്‍ഷന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അത് ഏതു രീതിയിലായാലും സര്‍വീസില്‍നിന്നും പിരിഞ്ഞുകഴിഞ്ഞാല്‍ ഒരു നിശ്ചിതതുക അയാള്‍ക്ക്‌ തടസ്സമില്ലാതെ കിട്ടുന്ന രീതിയിലുള്ള നടപടികളാണ് സര്‍ക്കാരുകള്‍ സ്വികരിക്കേണ്ടത്. പെന്‍ഷന്‍ കൊടുക്കേണ്ട മുഴുവന്‍ ബാധ്യതയും സര്‍ക്കാരിന്‍റെ ചുമതലയല്ലെന്നുപറഞ്ഞാലും.അതിലേയ്ക്കായി പിരിച്ചെടുക്കുന്ന തുകയ്ക്ക്; ജീവനക്കാരന് ഗ്യാരണ്ടി കൊടുക്കേണ്ട ചുമതല സര്‍ക്കാരിനു തന്നെയാണ്... അതുകൊണ്ട് ആവശ്യങ്ങളെക്കുറിച്ച് സര്‍ക്കാരും സമരക്കാരും ചേര്‍ന്നൊരു തീരുമാനം എടുക്കട്ടെ.സമരങ്ങള്‍ അവസാനിക്കട്ടെ  ......അതവിടെ നില്‍ക്കട്ടെ ..

 ഇവിടെ സമരങ്ങള്‍ അവസനിച്ചുകഴിഞ്ഞാല്‍ അതിന്‍റെ ബാക്കിപത്രങ്ങളെ ക്കുറിച്ച് പഠിച്ചാല്‍ വിഡ്ഢികളാകുന്നതു ഏപ്പോഴും ജനങ്ങളാണ്.സോഷ്യല്‍ മീഡിയകളില്‍ സമരക്കാരെ തെറിവിളിച്ചും സര്‍ക്കാരിനെ സ്തുതിച്ചുകൊണ്ടും; തിരിച്ചും, പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ശരിയ്ക്കും കഥ അറിയാതെ ആട്ടം കാണുന്നതിനു തുല്യമാണ്. സമരം നടത്തിയ ദിവസങ്ങളില്‍ സമരക്കാരും സര്‍ക്കാരും ആരോപണപ്രത്യാരോപണങ്ങളും,വെല്ലുവിളികളും നടത്തി രംഗം കൊഴുപ്പിച്ചു.കര്‍ശനനടപടിയെന്നു സര്‍ക്കാരും ,പിന്നോട്ടില്ലെന്ന് സമരക്കാരും വ്യക്തമാക്കി.ഒടുവില്‍ എന്തായി....പവനായി ശവമായി അത്രതന്നെ ....  പണിമുടക്കിയ ദിവസങ്ങളില്‍ സമരക്കാര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരേയെടുത്ത കേസുകളെല്ലാം മടക്കികെട്ടി. ജീവനക്കാരുടെ പേരില്‍ എടുത്തിട്ടുള്ള എല്ലാ ശിക്ഷണനടപടികളും റദ്ദാക്കി. ഇത് ആരെ പേടിച്ചിട്ടാണ്. പൊതുമുതല്‍ നശിപ്പിച്ചതിനും, മറ്റുള്ളവരെ ആക്രമിച്ചതിനും, ചാണകമേറ് ,നയ്ക്കരണപ്പൊടി വിതറല്‍, കരിഓയില്‍ ഒഴിക്കല്‍ തുടങ്ങിയ നീചപ്രവര്‍ത്തികള്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ അസഭ്യപറയല്‍  ജോലിക്കെത്തിയവരെ തടയല്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പോലീസെടുത്ത എല്ലാ കേസുകളിലും തുടര്‍ അന്വേഷണങ്ങള്‍ ഇല്ല. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഘോരെഘോരെ ചിന്നംവിളിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെറുതെയാണെന്ന് ഇപ്പോള്‍ മനസിലായി. ഇത് ആരെ പേടിച്ചിട്ടാണ്?? തോറ്റത് സമരക്കാരോ സര്‍ക്കാരോ..??സംഘടനാപരമായ പിന്‍ബലത്തിന്‍റെ മറവില്‍ ആര്‍ക്കും; എന്തു തോന്ന്യവാസവും കാട്ടികൂട്ടാമെന്നാണോ??.അതോ ഇതൊക്കെ സമരം ചെയ്യുന്നവരുടെ അവകാശങ്ങളില്‍പ്പെട്ടതാണോ ..എന്താണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനും,സംഘടനകള്‍ക്കും ജനങ്ങളോട് പറയാനുള്ളത്. കുറ്റം ചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അതുകുറ്റമല്ലാതായി മാറുമോ? ഈ സമരത്തില്‍ സര്‍ക്കാര്‍; സമരക്കാരുടെ മുന്നില്‍ മുട്ടുമടക്കി യെന്നുവേണം കരുതാന്‍. കാരണം സമരം ചെയ്തതൊന്നും സമരക്കാര്‍ക്ക് വേണ്ടിയായിരുന്നില്ല. ഇനി നടക്കാനുള്ള നിയമനങ്ങള്‍ക്ക് ബാധകമാകുന്ന കാര്യത്തിനാണ്; അതുകൊണ്ടുതന്നെ പെന്‍ഷന്‍ കാര്യത്തില്‍ ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങള്‍ സമരക്കാരെ ബാധിക്കില്ലായെന്നതാണ് വാസ്തവം. അങ്ങനെ വരുമ്പോള്‍ അവരുകാണിച്ച അക്രമപ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് ന്യായികരിക്കപ്പെടുന്നത്. അതു കുറ്റമല്ലെന്നു പറയാന്‍ സര്‍ക്കാരിനു എങ്ങനെയാണ് കഴിയുന്നത്. അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കാതെ സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ എടുത്തത്‌. തോറ്റത് സര്‍ക്കാരോ സമരക്കാരോ???

 സമരം പൊതുജനങ്ങള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ വേറെ കിടക്കുന്നു. അഞ്ചു ദിവസത്തോളം സര്‍ക്കാര്‍ സംവിധാനങ്ങളെ അലങ്കോലപ്പെടുത്തിയും, അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയും ഒരു വിഭാഗം ആള്‍ക്കാര്‍ നടത്തിയ വൃത്തികേടുകള്‍ക്ക് സര്‍ക്കാരും കുടപിടിയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ജോലിയ്ക്ക് എത്തിയവരുടെമേല്‍ കരിയോയില്‍ ഒഴിച്ചും, ചാണകവെള്ളം തളിച്ചും,ഭീഷണിയും, അക്രമവും, അസഭ്യവര്‍ഷവും നടത്തിയവര്‍ക്കെതിരെ എന്തുനടപടി എടുത്തുവെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം.കുഞ്ഞുങ്ങളുടെ മേല്‍ നയ്ക്കരണപ്പൊടി വിതറിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിവേണ്ടായെന്ന്  സര്‍ക്കാര്‍ തീരുമാനിച്ചത് എന്തു ന്യായത്തിലാണ്. ഇതാണ് സ്ഥിതിയെങ്കില്‍ സമരദിവസം ജോലിയ്ക്ക് വരുന്നവര്‍ക്ക് എന്തു സംരക്ഷണം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ വീമ്പിളക്കുന്നത്.അന്നേ ദിവസം നടക്കുന്ന അക്രമപ്രവര്‍ത്തങ്ങള്‍ക്ക് ആരാണ് സമാധാനം പറയേണ്ടത്. സര്‍ക്കാരിന്‍റെ നടപടിയും, സംരക്ഷണവും ഈ തരത്തിലാണെങ്കില്‍ സമരം എന്നു കേട്ടാല്‍ പുറത്തിറങ്ങാതിരിക്കുന്നതല്ലേ സുരക്ഷിതം. അക്രമികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെയുള്ള കേസുകള്‍ ചുരുട്ടികെട്ടിയത് സര്‍ക്കാരിന്‍റെ കീഴടങ്ങല്‍ മാത്രമല്ല.പൊതുജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.

6 comments:

  1. ഇതെല്ലാം ആളെ പറ്റിയ്ക്കാനുള്ള കളിയല്ലേ...ഇപ്പോള്‍ സമരക്കാര്‍ നല്ല പിള്ളകള്‍.കാശുപോയത് ജനങ്ങള്‍ക്ക്‌.

    ReplyDelete
  2. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എല്ലാ സമരങ്ങളുടെയും അവസാനം ഇങ്ങനെയാണ്.രാജിസ്റെര്‍ ചെയ്യുന്ന കേസുകള്‍ എല്ലാം ചെറിയ ഒരു അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മടക്കികെട്ടുംആര്‍ക്കും ഒരു ശിക്ഷയും കിട്ടുകയില്ല.അഥവാ എടുത്താല്‍ തന്നെ ഭരണം മാറുമ്പോള്‍ അത് ക്യാന്സലാക്കും.അതുകൊണ്ട് എന്ത് വൃത്തികേടും കാണിക്കാം പേടിക്കേണ്ട...ഇതിനൊരു മാറ്റം വരണം....

    ReplyDelete
  3. താഴെ വീണു കിടക്കുന്നവന്റെ മോന്തക്ക് ചവിട്ടരുത് എന്ന് പഴമക്കാര്‍ പറയാറുണ്ട്‌. . ഇതും അത് പോലെ കരുതിയാല്‍ മതി. അമിതാവേശത്തില്‍ തുടങ്ങിയ സമരം അവസാനം നിര്‍ത്തുവാന്‍ നിര്‍വാഹം ഇല്ലാതെ മുഖ്യന്റെയും മാണിയുടെയും ഒക്കെ കയ്യും കാലും പിടിച്ചു ചര്ചിക്കുവാന്‍ വിളിച്ചു ഒരു വിധത്തില്‍ സ്വയം നിര്‍ത്തിയ സമരം കൊണ്ടുണ്ടായ നാണക്കേടിന്റെ മുറിവിനു മേല്‍ മുളക് പുരട്ടുന്നത് പോലെ ആണ് സമരത്തിന്റെ പേരില്‍ എടുത്തിട്ടുള്ള കേസുകളുടെ മേല്‍ തുടര്‍ നടപടിജക് വേണമെന്ന് പറയുന്നത്. .ജനങ്ങള്‍ക്ക്‌ വിവരം വെച്ചതും തല്ലു കൊള്ളുവാനും ജയി വിളിക്കുവാനും പഴയത് പോലെ കീഴളന്മാരെ കിട്ടാത്തതും പാര്‍ട്ടിയിലെ പ്രമാണിമാര്‍ മനസിലാക്കിയിട്ടില്ല.ആരെയോ തൂറി തോപ്പിക്കുവാന്‍ എന്ന പോലെ ഓരോരോ സമരങ്ങള്‍ എഴുന്നള്ളിച്ചു കൊണ്ട് അവസാനം ആസനത്തില്‍ വാലും ഒളിപിച്ചു മാളത്തിലേക്ക് വലിയെണ്ടി വരുന്ന അവസ്ഥ സ്വയം ക്ഷണിച്ചു വരുത്തുന്നത്, ഇത് വരെ ആയും നേരം വെളുക്കാത്ത നേതാക്കള്‍ തന്നെയാണ്.പിന്നെ സമരങ്ങള്‍ നടത്തുന്ന കൊണ്ഗ്രസ്സുകാരനും ലീഗുകാരനും ബി ജെ പി കാരനും പൊതു മുതല്‍ നശിപ്പിക്കാറുണ്ട്,അതിന്റെ പേരില്‍ ഏതെങ്കിലും പരടിക്കാരന്‍ ജയിലില്‍ കിടന്നിട്ടോ എന്ന് കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  4. സമരങ്ങളുടെ ഭാഷയ്ക്കൊരു മാറ്റം വരണം

    ReplyDelete
  5. മിന്നല്‍ വാസുJanuary 17, 2013 at 11:20 PM

    രണ്ടീസായി നാട്ടില്‍ കറന്‍റ് പോയിട്ട്,സമരത്തില്‍ പോയന്നു പറഞ്ഞു ലൈന്‍മ്മാനെ സസ്പെന്‍ഡ് ചെയ്തു.എന്തായി ജനം രണ്ടു ദിവസം മെഴുകുതിരി കത്തിക്കേണ്ടി വന്നു അതാണ്‌ നമ്മടെ ശക്കതി...കേട്ടല്ലോ

    ReplyDelete
  6. http://jobhunterfb.blogspot.in... chek this blogger for more job vacancy details

    ReplyDelete